കൊച്ചി: നെടുമ്പാശ്ശേരിയിൽ മുറുക്കാൻ കട നടത്തുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിദ്യുത് ഷെയ്ഖിന് 1 കോടി 56 ലക്ഷം രൂപയുടെ പിഴയിട്ട് സെൻട്രൽ ജിഎസ്ടി നോട്ടീസ്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന പ്ലൈവുഡ് ഇടപാടുകൾക്ക് ജിഎസ്ടി അടച്ചില്ലെന്ന കാരണമാണ് നോട്ടീസിൽ പറയുന്നത്.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഛത്തിസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇടപാടുകൾക്ക് അദ്ദേഹത്തിന്റെ പാൻ കാർഡ് ഉപയോഗിച്ചതായി നോട്ടീസിൽ പറയുന്നു. എന്നാൽ ഈ ഇടപാടുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ പാൻ കാർഡ് ആരോ ദുരുപയോഗം ചെയ്തതാകാമെന്നും ബിദ്യുത് ഷെയ്ഖ് സംശയിക്കുന്നു.
16 വർഷമായി കേരളത്തിൽ കട നടത്തുന്ന ബിദ്യുത് ഷെയ്ഖ്, രണ്ട് ആഴ്ച മുമ്പാണ് നോട്ടീസ് ലഭിച്ചത്. കൊൽക്കത്തയിലെ വീട്ടിൽ ലഭിച്ച നോട്ടീസ് ഭാര്യ വാട്‌സ്ആപ്പിലൂടെ അയച്ചു നൽകുകയായിരുന്നു. നഷ്ടമായ പാൻ കാർഡിന്റെ പകർപ്പ് ഒരു ഏജൻസിക്ക് നൽകിയതിനു പിന്നാലെയാണ് ഇത് തട്ടിപ്പിനായി ഉപയോഗിക്കപ്പെട്ടതാകാമെന്ന് അദ്ദേഹം പറയുന്നു.
ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ ഇത്തരം ഇടപാടുകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. 2019-ലും സമാനമായ നോട്ടീസ് ലഭിച്ചിരുന്നു എന്നും അന്ന് വലിയ നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോഴും വിവിധ ഓഫീസുകളിൽ പരാതി നൽകിയും അന്വേഷണം ആവശ്യപ്പെട്ടും ബിദ്യുത് ഷെയ്ഖ് ശ്രമം തുടരുകയാണ്.
നെടുമ്പാശ്ശേരിയിലെ ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ബിദ്യുതിന് പിന്തുണ നൽകുന്നുണ്ട്. പക്ഷേ കൃത്യമായ മറുപടി ലഭിക്കാത്തതിൽ ബിദ്യുത് ആശങ്കയിലാണ്. കട അടച്ചിട്ട് കേസ് പിന്തുടരാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നും, താൻ നിരപരാധിയാണെന്നും, ഈ പ്രശ്നത്തിൽ നിന്ന് സഹായിക്കണമെന്ന് അധികൃതരോട് അദ്ദേഹം അഭ്യർത്ഥിച്ചു.






