ചെന്നൈ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഉടൻ കേസെടുത്ത് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പൊലീസിന് നിർദേശം നൽകി.
കോയമ്പത്തൂരിൽ 10 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഇത്തരത്തിലുള്ള ക്രൂര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ ശക്തമായി നേരിടണമെന്നും മറ്റുള്ളവർക്ക് മുന്നറിയിപ്പാകുന്ന വിധത്തിൽ കഠിന ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിൽ വിചാരണ വേഗത്തിലാക്കാനും ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോയമ്പത്തൂരിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ച് നീതി ഉറപ്പാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളെ തുടർന്ന് സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം ശക്തമായ സാഹചര്യത്തിലാണ് യോഗം ചേർന്നത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.






