രാജ്യത്ത് സെൻസസ് പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. ആദ്യഘട്ടമായ, വീട്ടുകാർ സ്വയം പൂരിപ്പിക്കുന്ന സർവേ പ്രക്രിയ ജൂൺ 30ന് അവസാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ നടക്കുന്നത്. ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസുമാണ് നടത്തുക. കേരളത്തിൽ ജൂലായ് ഒന്ന് മുതൽ 30 വരെയാണ് ഈ ഘട്ടം. രണ്ടാംഘട്ടമായ യഥാർഥ ജനസംഖ്യാ കണക്കെടുപ്പ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും 2027 ഫെബ്രുവരിയിൽ പൂർത്തീകരിക്കും.
147 കോടിയിൽ പരം ജനങ്ങളുള്ള രാജ്യത്തിന്റെ കണക്കെടുപ്പായതിനാൽ 33 ലക്ഷം എന്യൂമറേറ്റർമാർ ഉൾപ്പെട്ട അതിബൃഹത്തായ പദ്ധതിയാണ് ഇന്ത്യയുടെ സെൻസസ്. ഇതിനു മുമ്പ് ദശവർഷ സെൻസസ് നടന്നത് 2011 ലായിരുന്നു. പതിനാറാമത് സെൻസസിന്റെ സമയം 2021 ആയിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപെടുത്തിയതിനെ തുടർന്ന് നീണ്ടുപോയി. വീണ്ടും സെൻസെസ് പ്രക്രിയയിലേക്ക് രാജ്യം കടക്കുമ്പോൾ ജാതിതിരിച്ച കണക്കെടുപ്പും കൂടിയുണ്ടാവും എന്നതാണ് 2027 സെൻസസിന്റെ പ്രത്യേകത. 1931നു ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സെൻസസിന് ജനങ്ങൾ സാക്ഷ്യം വഹിക്കാനായി പോകുന്നത്.
2011 ൽ സെൻസസിന് പുറമെ സാമ്പത്തിക സർവേ നടന്നിരുന്നു. പക്ഷെ അന്നത്തെ കണക്കുകളോ രേഖകളോ അന്ന് ഭരിച്ചിരുന്ന യു. പി. എ സർക്കാരോ അതിനു ശേഷം വന്ന എൻ ഡി എ സർക്കാരോ ഇതുവരെയും പുറത്തുവിട്ടിട്ടില്ല എന്നുള്ളത് യാഥാർത്യമാണ്. അന്ന് ജാതിയുടെ കോളം ഒഴിച്ച് പൂരിപ്പിക്കാൻ പറഞ്ഞിട്ടും മുഴുവൻ 45 ലക്ഷം ജാതികളുടെ പട്ടികയാണ് അന്ന് ലഭിച്ചത്. രാഹുൽ ഗാന്ധി ‘ഭാരത് ജോടോ’ യാത്രയിലും പുറത്തുമായി ഒന്നിലധികം തവണ ഉന്നയിച്ച ആവശ്യമായിരുന്നു ഇത്. അന്ന് സർക്കാർ ഈ ആവശ്യം തിരസ്കരിച്ചെങ്കിലും പിന്നാക്ക വിഭാഗങ്ങളിൽ ഭൂരിപക്ഷവും ഇതിനെ പിന്തുണച്ചിരുന്നു.
അന്നെല്ലാം ഈ ആവശ്യത്തിനെതിരെയും ജാതി സെൻസസ് എന്ന മുറവിളിക്കെതിരെയും ശക്തമായി മുഖം തിരിച്ച പാർട്ടിയായിരുന്നു അന്ന് ബി ജെ പി. അതൊരുപക്ഷേ, വോട്ടുബാങ്കിനെ ഇല്ലാതാക്കുകയും ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുകയും ചെയ്യുമെന്ന് പറഞ്ഞിരുന്ന ബി ജെ പി ക്ക് പയ്യെ പയ്യെ അംഗീകരിക്കേണ്ടി വന്നതിനുമുള്ള ആദ്യ കാരണം ഒരുപക്ഷെ, രാഹുൽ ഗാന്ധിയുടെ ഭാരത് ജോടോ യാത്ര തന്നെ ആകുമെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ, രണ്ടാമതായി മറ്റൊരു കാരണവും ഇതിനൊപ്പമുണ്ട്.
നിതീഷ് കുമാർ മന്ത്രിയായിരിക്കെ ജനതാദൾ സർക്കാർ ബിഹാറിൽ നടപ്പിലാക്കിയ ജാതി സർവേയും അതിന്റെ സ്വീകാര്യതയും അനുകൂല നിലപാടുകളും പാർട്ടി എൻ ഡി എയിൽ ചേർന്നതോടെ ബി ജെ പിക്കും സ്വീകരിക്കേണ്ടി വന്നു. 2015 ൽ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആദ്യ കാലയളവിൽ കർണാടകയിലും, 2023 ൽ തെലങ്കാനയിൽ കോൺഗ്രസ് സർക്കാരിന് കീഴിലും ഇത്തരത്തിൽ ജാതി സർവേകൾ നടന്നിരുന്നു.
നേരത്തെ ബി.ജെ.പിയും ഔദ്യോഗികമായി മോദി സർക്കാറും ജാതിക്കണക്ക് സെൻസസിൽ ഉൾപ്പെടുത്തുന്നതിനെതിരായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതും ഒരു നയമെന്ന നിലയിൽ 1951നു ശേഷം ജാതിതിരിച്ചുള്ള കണക്കെടുപ്പ് ഉപേക്ഷിക്കപ്പെട്ടതാണെന്നായിരുന്നു. എന്നാൽ ബിഹാറിനു പുറമെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജാതി മേധാവിത്വവും അതിനെതിരെ പിന്നാക്ക, പാർശ്വവത്കൃത വിഭാഗങ്ങളുടെ ഐക്യപ്പെടലും നടക്കുന്നുണ്ടായിരുന്നു.
എന്തെല്ലാം മാനദണ്ഡങ്ങൾ വെച്ചാവും ജാതി തരംതിരിവ് നടത്തുക എന്ന നിർണായക ചോദ്യത്തിന് കൃത്യമായി കേന്ദ്ര സർക്കാർ ഉത്തരം നൽകുന്നില്ല. അവസാനത്തെ കണക്കനുസരിച്ച് 1,170 പട്ടികജാതി വിഭാഗങ്ങളും 890 പട്ടികവർഗങ്ങളും 2,650 മറ്റു പിന്നാക്ക ജാതിക്കാരുമാണ് രാജ്യത്തുള്ളത്. ഇതിനുപുറമെ, സംസ്ഥാന സർക്കാറുകളുടെ പട്ടികകൾ വേറെയും. സർക്കാറിന് സെൻസസ് ചോദ്യങ്ങളുടെ കരട് പ്രസിദ്ധീകരിക്കാനോ പൊതുമണ്ഡലത്തിൽ നിർദേശങ്ങൾ ക്ഷണിക്കാനോ ഉദ്ദേശ്യമുണ്ടോ എന്ന് പാർലമെന്റിൽ രാഹുൽ ഗാന്ധി തിരക്കുകയും ചെയ്തിരുന്നു. അതിന് മന്ത്രി നിത്യാനന്ദ റായ് പറഞ്ഞ മറുപടി, കരട് സെൻസസ് ചോദ്യാവലിയുടെ പ്രായോഗികത മുൻകൂട്ടി പരിശോധിക്കുകയും 150 വർഷമായി നടന്ന സെൻസസ് അനുഭവത്തിന്റെ പാഠങ്ങൾ പരിഗണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്.
കോവിഡ് മഹാവ്യാധി കഴിഞ്ഞിട്ടും സെൻസസ് എന്തുകൊണ്ട് ഇത്ര വൈകി എന്നുള്ള ചോദ്യത്തിനും ഇതുപോലെതന്നെയായിരുന്നു കേന്ദ്രത്തിന്റെ മറുപടി. തെരഞ്ഞെടുപ്പ് സമയം പ്രഖ്യാപനങ്ങൾ നടത്താനും അതിലൂടെ നേട്ടങ്ങൾ ഉണ്ടാക്കാനും പരിപാടിയുണ്ടോ എന്നും സംശയങ്ങൾ ഉണ്ടാകുന്നുണ്ട്. മൊത്തത്തിൽ ചില അവ്യക്തതകളും സംശയങ്ങളും ബാക്കിവെച്ചു തന്നെയാണ് കേന്ദ്ര സർക്കാർ 2027 സെൻസസ് നടപടികളുമായി മുന്നോട്ടുപോകുന്നത്.


