തിരുവനന്തപുരം: കുളിമുറിയിൽ കാൽ വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവനന്തപുരം എക്സൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനും കണിയാപുരം ചാന്നാങ്കര മൈവള്ളി ഹൗസിൽ താമസക്കാരനുമായ ജാബിർ (44) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെ കോലിയക്കോടുള്ള ഭാര്യയുടെ വീട്ടിൽവച്ചാണ് അപകടമുണ്ടായത്. കുളിമുറിയിൽ കാൽ വഴുതി വീണ ജാബിറിന് തലയിൽ ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു.
വെഞ്ഞാറമൂട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. എക്സൈസ് കമ്മീഷണറേറ്റിലും കണിയാപുരത്തെ വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ടോടെ കണിയാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.


