ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ അന്തകനായി കെ.സി. വേണുഗോപാൽ മാറിയെന്നും പാർട്ടിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും നുസൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിലെയും ഡൽഹിയിലെയും പാർട്ടി സംവിധാനങ്ങളെ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾക്കും അധികാരമോഹങ്ങൾക്കും വേണ്ടി വേണുഗോപാൽ പണയപ്പെടുത്തുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ഇടയായ സാഹചര്യം പൂർണ്ണമായും കെ.സി. വേണുഗോപാൽ സൃഷ്ടിച്ചതാണെന്ന ഗൗരവകരമായ വെളിപ്പെടുത്തലാണ് നുസൂർ നടത്തിയത്. അനിൽ ആന്റണി കോൺഗ്രസ് ഐടി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കാലയളവിൽ കെ.സി. വേണുഗോപാലിൽ നിന്ന് കടുത്ത മാനസിക പീഡനങ്ങളും അവഗണനകളുമാണ് നേരിടേണ്ടി വന്നത്. ഓരോ ഘട്ടത്തിലും അനിലിനെ രാഷ്ട്രീയമായി ശ്വാസം മുട്ടിക്കാനും അപമാനിക്കാനുമാണ് വേണുഗോപാൽ ശ്രമിച്ചത്. ഒരിക്കൽ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ അനിലിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാൻ തീരുമാനിച്ചപ്പോൾ സ്വന്തം പിതാവായ എ.കെ. ആന്റണിയാണ് അത് തടഞ്ഞത്. എന്നാൽ പിന്നീട് പാർട്ടിയിൽ ഒരടി മുന്നോട്ട് നീങ്ങാൻ കഴിയാത്ത വിധം വേണുഗോപാൽ അനിലിനെ വേട്ടയാടി. കോൺഗ്രസിൽ അന്തസ്സോടെ തുടരാൻ കഴിയില്ലെന്ന സാഹചര്യം വേണുഗോപാൽ ബോധപൂർവം സൃഷ്ടിച്ചതുകൊണ്ടാണ് അനിൽ ആന്റണിക്ക് ഒടുവിൽ ബിജെപിയിലേക്ക് ചേക്കേറേണ്ടി വന്നതെന്ന് നുസൂർ പറഞ്ഞു. ഒരു മുതിർന്ന നേതാവിന്റെ മകനെപ്പോലും ഇത്രമാത്രം പീഡിപ്പിച്ചു പുറത്താക്കിയ വേണുഗോപാൽ പാർട്ടിയെ നശിപ്പിക്കുകയാണ്.
കോൺഗ്രസിൽ ഇന്ന് ജനാധിപത്യം മരിച്ചിരിക്കുകയാണെന്നും കെ.സി. വേണുഗോപാലിന് മുന്നിൽ ‘തമ്പ്രാൻ’ എന്ന് വിളിച്ച് ഓച്ഛാനിച്ചു നിൽക്കുന്നവർക്ക് മാത്രമേ പാർട്ടിയിൽ നിലനിൽപ്പുള്ളൂ എന്നും നുസൂർ പരിഹസിച്ചു. അല്ലാത്തവരെയെല്ലാം വെറും അടിമകളായാണ് വേണുഗോപാൽ കാണുന്നത്. സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി അദ്ദേഹത്തിന്റെ പാദസേവ ചെയ്യുന്നവർക്ക് സ്ഥാനമാനങ്ങൾ വാരിക്കോരി നൽകുന്ന രീതിയാണ് നിലവിലുള്ളത്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയെപ്പോലെയുള്ള ജനകീയരായ നേതാക്കളുടെ അഭാവം വേണുഗോപാൽ തന്റെ ഏകാധിപത്യം ഉറപ്പിക്കാനുള്ള അവസരമാക്കുകയാണ്. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ എ ഗ്രൂപ്പിനെ നയിക്കാൻ ആർജ്ജവമുള്ള മറ്റൊരു നേതാവ് ഉണ്ടായിരുന്നെങ്കിൽ കെ.സി. വേണുഗോപാലിന് ഇന്ന് കാണിക്കുന്ന ഈ ധിക്കാരം കാണിക്കാനോ വാ തുറക്കാൻ പോലുമോ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെതിരെയും പാർട്ടിയിൽ ഗൂഢമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് നുസൂർ ആരോപിച്ചു. ഉമ്മൻ ചാണ്ടിക്ക് ശേഷം എ ഗ്രൂപ്പിനെ ചാണ്ടി ഉമ്മൻ പുനരുജ്ജീവിപ്പിക്കുമോ എന്ന ഭയമാണ് വേണുഗോപാലിനും സംഘത്തിനുമുള്ളത്. അതുകൊണ്ട് തന്നെ ചാണ്ടി ഉമ്മനെ രാഷ്ട്രീയമായി തകർക്കാനും ഒതുക്കാനും അവർ നിരന്തരം പീഡിപ്പിക്കുകയാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലം മുതൽക്കേ ഈ നീക്കങ്ങൾ സജീവമായിരുന്നു. കെ.സി. വേണുഗോപാലിന്റെ താല്പര്യപ്രകാരം പാർട്ടിയിൽ നടക്കുന്ന ഈ പീഡനങ്ങൾ സാധാരണ പ്രവർത്തകർക്കിടയിൽ വലിയ അമർഷമുണ്ടാക്കുന്നുണ്ട്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ കുടുക്കാൻ കോൺഗ്രസിലെ തന്നെ ചില മുതിർന്ന നേതാക്കൾ നടത്തിയ അവിഹിത നീക്കങ്ങളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും തനിക്ക് കൃത്യമായ അറിവുണ്ടെന്ന് നുസൂർ വെളിപ്പെടുത്തി. പാർട്ടിക്കുള്ളിലെ ശത്രുക്കളാണ് ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയത്. ഇക്കാര്യത്തിലുള്ള എല്ലാ തെളിവുകളും വിവരങ്ങളും വരും ദിവസങ്ങളിൽ താൻ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു പറയും. ഗ്രൂപ്പ് വൈരാഗ്യത്തിന്റെ പേരിൽ സ്വന്തം നേതാവിനെ ചതിച്ചവർ ഇന്നും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നു എന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാലിന്റെ ഏകാധിപത്യപരമായ സമീപനം കാരണം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ വലിയ നിരാശയിലാണ്. താഴേത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകുന്നില്ല. ഗ്രൂപ്പിനതീതമായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം സ്വന്തം തട്ടകമുണ്ടാക്കി പാർട്ടിയെ വെട്ടിമുറിക്കാനാണ് വേണുഗോപാൽ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പോക്ക് തുടർന്നാൽ കോൺഗ്രസ് എന്ന പ്രസ്ഥാനം കേരളത്തിൽ ഇല്ലാതാകുമെന്നും ആ സത്യം വിളിച്ചു പറയാനാണ് താൻ ഇപ്പോൾ തയ്യാറായതെന്നും എൻ.എസ്. നുസൂർ വ്യക്തമാക്കി. പാർട്ടിയെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകർ ഈ അടിച്ചമർത്തലിനെതിരെയും വേണുഗോപാലിന്റെ നയങ്ങൾക്കെതിരെയും പ്രതികരിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ ആഹ്വാനം ചെയ്തു.






