തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആറന്മുള എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ രൂക്ഷ വിമർശനം. ഇതുവരെ മന്ത്രിയുടെ പോക്കറ്റ് മാത്രമാണ് വികസിച്ചതെന്നും, ആരോഗ്യ മേഖലയാകെ തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആറന്മുള മണ്ഡലത്തിൽ പൂർത്തിയായ ഒരു പദ്ധതി പോലും പറയാനില്ലെന്നും, ഉദ്ഘാടനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് വെറും പി.ആർ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടുത്തവും മരണങ്ങളും സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. വെന്റിലേറ്ററും ഐസിയുവും പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും, അവിടെ തീപിടുത്തം സംഭവിച്ചത് അനാസ്ഥ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.
മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കണ്ട് മാപ്പ് പറയേണ്ടതായിരുന്നു മന്ത്രിയെന്നും, അതിന് ശേഷം മാത്രമേ പ്രചാരണത്തിന് ഇറങ്ങേണ്ടിയിരുന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും മന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






