സിംല: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ നിർണ്ണായക നീക്കമായി മുഖ്യമന്ത്രി വൈ ഖേംചന്ദ് കുക്കി സംഘടനകളുമായി ചർച്ച നടത്തി. കലാപത്തിനു ശേഷം ആദ്യമായാണ് കുക്കി സംഘടനകൾ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് എത്തുന്നത്. ഗുവാഹത്തിയിൽ നടന്ന ചർച്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. പ്രശ്നപരിഹാരത്തിനായി ചില ഉപാധികൾ മുന്നോട്ട് വെച്ചതായി കുക്കി സംഘടനകൾ അറിയിച്ചു. പ്രത്യേക ഭരണകൂടം, ബഫർ സോണുകളുടെ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾ അവർ ഉന്നയിച്ചു.
2023 മെയ് മാസത്തിൽ ആരംഭിച്ച സംഘർഷം ഇതുവരെ പൂർണമായി അവസാനിച്ചിട്ടില്ല. കുക്കി-മെയ്തെ വിഭാഗങ്ങൾക്കൊപ്പം കുക്കി-നാഗ വിഭാഗങ്ങൾക്കിടയിലും സംഘർഷം ഉണ്ടായിട്ടുണ്ട്. സാഹചര്യം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതും പുതിയ മുഖ്യമന്ത്രിയെ നിയമിച്ചതും അനുനയ നീക്കങ്ങളുടെ ഭാഗമായിരുന്നു.
കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയെ ഉപമുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. ഇതോടെ വിശ്വാസം പുനഃസ്ഥാപിക്കാനുള്ള ശ്രമം ശക്തമായി. സംസ്ഥാന സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിൽ നിന്നും പിന്മാറിയാണ് കുക്കി സംഘടനകൾ ഇപ്പോൾ ചർച്ചയിൽ പങ്കെടുത്തത്. ഇത് നല്ല സൂചനയായാണ് സർക്കാർ വിലയിരുത്തുന്നത്. എന്നാൽ ചർച്ചയിൽ അന്തിമ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് കുക്കി സംഘടനകൾ അറിയിച്ചു. കൂടുതൽ ചർച്ചകൾ നടക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.






