കൊല്ലം: പുനലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി സ്ഥാനാർഥിനിർണയം. മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലത്തിൽ വിമതനായി മത്സരിക്കാനൊരുങ്ങിയ കോൺഗ്രസ് നേതാവിനെ അനുനയിപ്പിക്കാനുള്ള യോഗത്തിൽ നിന്ന് ഡിസിസി സെക്രട്ടറി ഇറങ്ങിപ്പോയി. ഡിസിസി സെക്രട്ടറി സഞ്ജയ് ഖാനാണ് യുഡിഎഫിന് പുതിയ പ്രതിസന്ധി നൽകിയിരിക്കുന്നത്. ആത്മാഭിമാനം പണയപ്പെടുത്താനാകില്ല. അണ്ണാ ലീഗ് ഇവിടെ മത്സരിച്ചാൽ പുനലൂരിൽ പിന്നെ കോൺഗ്രസ് ഉണ്ടാകില്ല തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ച നേതാക്കളോട് സഞ്ജയ് ഖാൻ മറുപടി പറഞ്ഞത് .
ഇപ്പോൾ നിശ്ചയിക്കപ്പെട്ട സ്ഥാനാർഥി മത്സരിച്ചാൽ വലിയ പരാജയമായിരിക്കും ഉണ്ടാവുക. അതുകൊണ്ട് യുഡിഎഫ് നേതൃത്വം ഒന്നുകൂടി തീരുമാനം എടുക്കണമെന്നും ഇല്ലെങ്കിൽ നാളെ ഞാൻ പത്രിക നൽകുമെന്നും സഞ്ജയ് ഖാൻ പറഞ്ഞു. പുനലൂർ സീറ്റ് ഇത്തവണയും മുസ്ലിം ലീഗിന് നൽകാനുള്ള യുഡിഎഫ് തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിസിസി ട്രഷററും യുഡിഎഫിന്റെ പുനലൂർ നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെ കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നു.
വ്യാഴാഴ്ച പുനലൂരിൽ ചേർന്ന അഞ്ചൽ, പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്തയോഗമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.കെസി. വേണുഗോപാൽ എം.പി. ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ട് അനുനയത്തിനുള്ള ശ്രമം നടത്തിയതിനെ തുടർന്ന് നൽസൺ സെബാസ്റ്റ്യനെ പിൻമാറ്റി. ഇതിന് പിന്നാലെയാണിപ്പോൾ പുതിയ പ്രതിസന്ധിയുമായി ഡിസിസി സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്






