തൃശ്ശൂർ: പൂരം പ്രദർശന ഉദ്ഘാടന വേദിയിൽ പാചകവാതക പ്രതിസന്ധി ചർച്ചയായി മാറി. പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥ അവസാനിക്കണമെന്ന പ്രാർഥനയോടെ പ്രസംഗം അവസാനിപ്പിച്ച ഉദ്ഘാടകൻ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയോട്, സാധാരണക്കാർ നേരിടുന്ന ഗ്യാസ് ക്ഷാമത്തിന് പരിഹാരം വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രനും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളിലെ അന്നദാനങ്ങൾക്കുപോലും പാചകവാതക ക്ഷാമം ബാധിച്ചിരിക്കുകയാണെന്ന് കെ. രവീന്ദ്രൻ പറഞ്ഞു. തൃപ്രയാർ ക്ഷേത്രത്തിൽ ചില ദിവസങ്ങളിൽ അന്നദാനം മുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് സംസാരിച്ച പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, ക്ഷേത്രാവശ്യങ്ങൾക്കായി ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുന്നതിൽ കേന്ദ്രമന്ത്രി ഇടപെട്ടതായി വ്യക്തമാക്കി. പൂരം പ്രദർശന സ്റ്റാളുകൾക്കായും ആവശ്യമായ സിലിണ്ടറുകൾ നൽകാമെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഗ്യാസ് ക്ഷാമം വലിയ ബുദ്ധിമുട്ടാണെന്നും, ഇതിൽ കേന്ദ്രത്തിന്റെ ഇടപെടൽ അനിവാര്യമാണെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പറഞ്ഞു.
ഇതിനെ തുടർന്ന് മറുപടിയുമായി സുരേഷ്‌ഗോപി വീണ്ടും വേദിയിലെത്തി. പുണ്യമായ ഒരു ചടങ്ങിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യമാണ് ഗ്യാസ് വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചതെന്നും, ഹോട്ടലുകൾക്കും കമ്മ്യൂണിറ്റി കിച്ചണുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതും അതിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു.
മുൻകാലങ്ങളിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അന്ന് കേന്ദ്ര സർക്കാരിനെ ആരും കുറ്റപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ടെന്നും, പ്രശ്‌നങ്ങൾ നേരത്തെ അധികൃതരെ അറിയിക്കേണ്ടതായിരുന്നുവെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ സഹകരണവും ആവശ്യമാണ് എന്ന നിലപാട് ആവർത്തിച്ച മന്ത്രി, ഗ്യാസ് വിതരണത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ താൻ ഇടപെട്ടതായും അവകാശപ്പെട്ടു. ചടങ്ങിൽ ഉണ്ടായ വിവാദപരമായ പ്രസംഗങ്ങൾക്ക് പിന്നാലെ, വേദിയിൽ അത്തരം ചർച്ചകൾ ഉണ്ടായതിൽ കൗൺസിലർ ജോയ് ബാസ്റ്റിൻ ചാക്കോള ക്ഷമാപണം അറിയിച്ചു






