കണ്ണൂർ: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ പേരാവൂർ മണ്ഡലം ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുന്നു. സംസ്ഥാനത്ത് ശ്രദ്ധേയമായ സ്റ്റാർ മണ്ഡലങ്ങളിലൊന്നായ ഇവിടെ യുഡിഎഫ് കോട്ട നിലനിർത്താൻ കെപിസിസി പ്രസിഡന്റ് കൂടിയായ നിലവിലെ എംഎൽഎ സണ്ണി ജോസഫ് നാലാം വിജയം ലക്ഷ്യമിട്ട് രംഗത്തിറങ്ങുന്നു. അതേസമയം, മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ മന്ത്രി കെ.കെ. ശൈലജയെ എൽഡിഎഫ് മത്സരത്തിനിറക്കിയിട്ടുണ്ട്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളുടെ സാന്നിധ്യം പ്രധാന സ്ഥാനാർത്ഥികൾക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. കെ.കെ. ശൈലജയ്‌ക്ക് സി. ശൈലജ, ശൈലജ എ.വി. എന്നിവർ അപര സ്ഥാനാർത്ഥികളായപ്പോൾ, സണ്ണി ജോസഫിനും സമാന പേരുകളുള്ള രണ്ടുപേർ മത്സരരംഗത്തുണ്ട്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ അപരന്മാർ പിടിക്കുന്ന വോട്ടുകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. എൻഡിഎ സ്ഥാനാർത്ഥിയായി പൈലി വാത്യാട്ടാണ് മത്സരിക്കുന്നത്.
സണ്ണി ജോസഫും കെ.കെ. ശൈലജയും ഒരേ പ്രദേശക്കാരാണെന്നത് മണ്ഡലത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. 2006ൽ എൽഡിഎഫിനായി മത്സരിച്ച ശൈലജ യുഡിഎഫിന്റെ എ.ഡി. മുസ്തഫയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചിരുന്നു. എന്നാൽ 2011ൽ നടന്ന നേരിട്ടുള്ള പോരാട്ടത്തിൽ സണ്ണി ജോസഫ് 3,400ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി മണ്ഡലം തിരിച്ചുപിടിച്ചു. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം സ്വന്തമാക്കിയ അദ്ദേഹം ഹാട്രിക് നേട്ടം സ്വന്തമാക്കി. ഏപ്രിൽ 9ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ശക്തമായ പോരാട്ടത്തിനാണ് പേരാവൂർ ഒരുങ്ങുന്നത്.






