രാജ്പുർ: ഛത്തീസ്ഗഡിൽ മൂന്ന് പതിറ്റാണ്ടോളം നക്സൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന മുതിർന്ന നേതാവ് പാപ്പാ റാവു സുരക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറായതായി ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിശ്ചയിച്ച മാർച്ച് 31 സമയപരിധിക്ക് മുമ്പുള്ള ഈ നീക്കം നക്സൽ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
1997-ൽ നക്സൽ പ്രസ്ഥാനത്തിൽ ചേർന്ന പാപ്പാ റാവുവിനൊപ്പം 12 മുതൽ 14 വരെ മാവോവാദികൾ കൂടി കീഴടങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ പക്കൽ എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങളും ഉണ്ടെന്നാണ് വിവരം. നിരവധി ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനായി ഇയാൾ അറിയപ്പെടുന്നു.
കൊലപാതകം ഉൾപ്പെടെ 45 കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുവെന്ന് ബീജാപൂർ എസ്.പി. ജിതേന്ദ്ര കുമാർ യാദവ് വ്യക്തമാക്കി. 2010ലെ താഡ്മെറ്റ്‌ള ആക്രമണത്തിലും 2025ലെ ബീജാപൂർ ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം. ഇയാളെ പിടികൂടാൻ സർക്കാർ 25 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ അംഗമായ പാപ്പാ റാവു, സൗത്ത് ബസ്തർ മേഖലയിൽ പ്രധാന ചുമതലകളും വഹിച്ചു. സംസ്ഥാനത്ത് ശേഷിച്ചിരുന്ന പ്രധാന നക്സൽ നേതാക്കളിൽ ഒരാളായിരുന്നു ഇയാളെന്ന് എഡിജിപി വിവേകാനന്ദ് സിൻഹ പറഞ്ഞു.






