കോഴിക്കോട്: ബേപ്പൂരില്‍ റീല്‍സ് മാറി റിയാലിറ്റി വരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷമായിരുന്നു പ്രതികരണം. എല്ലാ ഇസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കൂടിയാണ് ഇതെന്നും ബേപ്പൂരില്‍ എല്ലാ ഇസങ്ങളും അവസാനിക്കുമെന്നും മാറ്റം വേണമെന്നാണ് ബേപ്പൂരിലെ സഖാക്കള്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
ഗവ. കോളേജും കുടിവെള്ളവും ചികിത്സയും ഇല്ലാത്ത മണ്ഡലമാണ് ബേപ്പൂര്‍. ഇവിടെ സമഗ്രമേഖലയിലും വികസനം ആവശ്യമാണ്. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. കുടിവെള്ളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുതിരുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. അപരന്മാരെ ഭയമില്ലെന്ന് പറയുന്ന മുഹമ്മദ് റിയാസ് തനിക്കെതിരെ അപരന്മാരെ നിർത്തി.കൂടുതൽ അപരന്മാരെ നേരിടുന്ന സ്ഥാനാർഥി താനാകാം. പരാജയ ഭീതി കൊണ്ടാണ് അപരന്മാരെ ഇറക്കിയത്. വളഞ്ഞ വഴിയിലൂടെ അല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. തനിക്ക് അപരമാരെ ഭയമില്ലന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും കുറവുണ്ടായിട്ടില്ല എന്നതിൻറെ തെളിവാണ് ഇന്നലത്തെ അദ്ദേഹത്തിൻ്റെ ഇടപെടൽ.മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് എതിരായ ജനവിധി ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു. ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വറിന് അപരശല്യമുണ്ട്. അന്‍വര്‍ കട്ടയാട്ട് പറമ്പില്‍, അന്‍വര്‍ കമ്പിട്ടവളപ്പില്‍, അന്‍വര്‍ പീടിയേക്കല്‍ വളപ്പില്‍, അന്‍വര്‍ അലി ഹസന്‍ എന്ന നാല് സ്വതന്ത്രരാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി എ മുഹമ്മദ് റിയാസിനും ഇവിടെ അപരന്‍മാരുണ്ട്.






