കോഴിക്കോട്: തെരഞ്ഞെടുപ്പ് അങ്ങനെ ചൂടുപിടിച്ച് തുടങ്ങുമ്പോൾ കോഴിക്കോട് ജില്ലയിൽ തന്നെ കടുത്ത മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ബാലുശ്ശേരി. സ്ഥാനാർത്ഥികളും ഒട്ടും ആവേശം കുറയാതെ വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ്. മറ്റ് മണ്ഡലങ്ങളെ വച്ച് നോക്കുമ്പോള്‍ ഇത്തവണ ഇടതിലും വലതിലും യുവ സാന്നിധ്യങ്ങളാണ് ബാലുശ്ശേരിയില്‍ മത്സരത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയും കൂടിയുണ്ട്. സീറ്റ് നിലനിർത്താൻ എൽഡിഎഫും, മണ്ഡലം തിരികെ പിടിക്കാൻ യുഡിഎഫും, ചിത്രത്തിൽ ഇല്ലെങ്കിലും പ്രതീക്ഷ ഒട്ടും കുറയാതെ എൻഡിഎയും എത്തുമ്പോൾ തെരഞ്ഞെടുപ്പ് ബാലുശ്ശേരിയിൽ കൊഴുക്കും.
ജില്ലയിൽ ഇത്തവണ സിപിഎം സിറ്റിങ് എംഎൽഎമാരെ തന്നെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. ബാലുശ്ശേരി മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയായ കെ.എം സച്ചിൽ ദേവിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കി മണ്ഡലം നിലനിർത്താന്‍ ലക്ഷ്യമിടുകയാണ് സിപിഎമ്മും എല്‍ഡിഎഫും. സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ സച്ചിൽ ദേവ് നടത്തിയ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് വച്ചാണ് എൽഡിഎഫ് ഇത്തവണ പ്രചാരണം നടത്തുന്നത്. അതേസമയം, കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങൾ മണ്ഡലത്തിൽ ഇത്തവണ ചർച്ചയാകാനും സാധ്യതയേറെയാണ്.






