ബെംഗളൂരു: ദുരഭിമാനക്കൊലപാതകങ്ങൾ തടയുന്നതിനായി കർണാടക നിയമസഭ പുതിയ ബിൽ പാസാക്കി. “കർണാടക ഫ്രീഡം ഓഫ് ചോയ്സ് ഇൻ മാര്യേജ് ആൻഡ് പ്രിവെൻഷൻ ആൻഡ് പ്രൊഹിബിഷൻ ഓഫ് ക്രൈംസ് ഇൻ ദ നെയിം ഓഫ് ഓണർ ആൻഡ് ട്രഡീഷൻ ബിൽ–2026” എന്ന പേരിലുള്ള നിയമപ്രമേയമാണ് സഭ അംഗീകരിച്ചത്. ഇനി ഉപരിസഭയായ നിയമനിർമാണ കൗൺസിലിന്റെ അംഗീകാരം നേടിയ ശേഷം ഗവർണറുടെ ഒപ്പോടെ ഇത് നിയമമായി പ്രാബല്യത്തിൽ വരും.
പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയുടെ “ഇവ നമ്മവ” എന്ന പ്രസിദ്ധ വചനത്തെ അടിസ്ഥാനമാക്കിയാണു ബില്ലിന് പേര് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ ഹുബ്ബള്ളിയിൽ ദളിത് യുവാവിനെ വിവാഹം ചെയ്തതിനാൽ 19കാരിയായ ഗർഭിണിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയ സംഭവം ഉൾപ്പെടെയുള്ള ദുരഭിമാനക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നിയമനിർമാണത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ അവതരിപ്പിച്ച ബില്ലിനെ നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പിന്തുണച്ചു.
ദുരഭിമാനക്കൊലപാതകങ്ങളും ജാതിയാധിഷ്ഠിത അതിക്രമങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് കർശന വ്യവസ്ഥകളോടെ ബിൽ കൊണ്ടുവന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഇത്തരം കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അഞ്ച് വർഷം മുതൽ ജീവപര്യന്തം തടവുവരെ ശിക്ഷ ലഭിക്കും.
ദുരഭിമാനത്തിന്റെയോ പാരമ്പര്യത്തിന്റെയോ പേരിൽ നടത്തുന്ന ആക്രമണങ്ങൾ, വിവാഹസ്വാതന്ത്ര്യത്തിൽ ഇടപെടൽ, ജാതിവ്യത്യാസമുള്ള ദമ്പതികളെയും അവരുടെ കുടുംബങ്ങളെയും സാമൂഹികമായി ബഹിഷ്കരിക്കൽ എന്നിവയും ബിൽ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങളായി കണക്കാക്കപ്പെടും.






