കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുകൾ നിലവിലുണ്ടെന്നത് മാത്രം ഒരാളെ കുറ്റക്കാരനായി കണക്കാക്കാൻ മതിയായ കാരണമല്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളി നടേശനെതിരായ കേസുകളിലൊന്നിലും ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും, ചില കേസുകളിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ഭാവിയിൽ ഒരു വ്യക്തി നിയമപരമായി കുറ്റക്കാരനാണെന്ന് തെളിയുകയോ, പുരസ്കാരം പിൻവലിക്കേണ്ട സാഹചര്യം രൂപപ്പെടുകയോ ചെയ്താൽ, രാഷ്ട്രപതിക്ക് പത്മപുരസ്കാരം റദ്ദാക്കാനുള്ള അധികാരം നിലവിലുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.













