ബെംഗളുരു: നഗരത്തിലെ ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേ കെയറിൽ കുഞ്ഞുങ്ങൾ നേരിട്ടത് ക്രൂരമായ പീഡനം. സംഭവത്തിൽ ഡേ കെയറിലെ അഞ്ച് ജീവനക്കാരികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബ്രൂക്ക്ഫീൽഡ് പ്രദേശത്താണ് സംഭവം നടന്നത്. ഐടി കമ്പനിയിലെ ജീവനക്കാർ ജോലി സമയത്ത് അവരുടെ രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ ഈ ഡേ കെയറിലാണ് ഏൽപ്പിച്ചിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഡേ കെയറിലെ ദൃശ്യങ്ങൾ വാട്‌സ്ആപ്പിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ട് പൊലീസിനെ വിവരം അറിയിച്ചു. വീഡിയോയിൽ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
കുട്ടികളെ ബാത്ത്‌റൂമിൽ പൂട്ടിയിടൽ, വാഷിംഗ് മെഷീനിനുള്ളിൽ അടച്ചിടൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രൂരമായ പെരുമാറ്റങ്ങൾ ഉണ്ടായതായി പരാതിയിൽ പറയുന്നു. കൂടാതെ ടോയ്ലറ്റിൽ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വെള്ളം ചീറ്റുന്നതടക്കമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് .
കുട്ടികൾ കരയുകയോ ശല്യം ചെയ്യുകയോ ചെയ്തപ്പോൾ ഇത്തരത്തിലുള്ള ക്രൂരതകൾ നടന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ കുട്ടികൾക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.




