കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഉടനെ കൊല്ലം സ്വദേശി റോഡിൽ കുഴഞ്ഞുവീണ സംഭവം. കൊല്ലം സ്വദേശിയായ അനീഷ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപമാണ് തളർന്നു വീണത്.
ദില്ലിയിൽ നിന്ന് കഴിഞ്ഞ ദിവസം ആലുവയിലെത്തിയ അനീഷ് അവിടെ വെച്ച് മോഷണത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും മുഖത്തിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ആരോഗ്യനില മോശമായിരിക്കെ തന്നെ ആശുപത്രി അധികൃതർ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതാണെന്ന് അനീഷ് ആരോപിച്ചതായി കളമശ്ശേരി നഗരസഭ കൗൺസിലർ മാധ്യമങ്ങളോട് വ്യക്തമാക്കി. മതിയായ ചികിത്സ നൽകാതെ രോഗിയെ പുറത്താക്കിയെന്ന ആരോപണം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി അനീഷിനെ ഉടൻ തന്നെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനിരയായ വ്യക്തിയോട് മെഡിക്കൽ കോളേജ് അധികൃതർ കാണിച്ച സമീപനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ അനീഷിന്റെ ആരോഗ്യനില നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.





