ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ സംഭവത്തിൽ IRCTC ക്ക് ഇന്ത്യൻ റെയിൽവേ പത്ത് ലക്ഷം രൂപ പിഴ ചുമത്തി. മാർച്ച് 15-ന് പാറ്റ്‌ന–ടാറ്റാനഗർ വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ യാത്ര ചെയ്ത ഒരാളുടെ പരാതിയെ തുടർന്നാണ് നടപടി.
ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയതിന് ഭക്ഷണം വിതരണം ചെയ്ത കരാർ കമ്പനിക്കു 50 ലക്ഷം രൂപ പിഴയും കരാർ റദ്ദാക്കാനും തീരുമാനമായി. യാത്രക്കാരന് നൽകിയ തൈരും പരിപ്പുകറിയിലും പുഴുക്കൾ കണ്ടെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്.
പരാതിയുമായി ബന്ധപ്പെട്ടപ്പോൾ അത് കുങ്കുമപ്പൂവാണെന്ന് പറഞ്ഞ് ജീവനക്കാർ മറുപടി നൽകിയിരുന്നെങ്കിലും, പാത്രത്തിൽ പുഴുക്കൾ ഇഴയുന്ന ദൃശ്യങ്ങൾ യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി. തുടർന്ന് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി.
യാത്രക്കാരുടെ സുരക്ഷയും ഭക്ഷണത്തിന്റെ ഗുണനിലവാരവും പ്രധാനമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. വർഷംതോറും കോടിക്കണക്കിന് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. പ്രീമിയം ട്രെയിനുകളിലുപോലും ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം.





