തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന ‘ഡീൽ’ ആരോപണങ്ങൾ ബിജെപിക്ക് തന്നെ ഗുണകരമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുപോലെ ബിജെപിയെ വിമർശിക്കുന്നത് ജനങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുകയാണെന്നും ഇത്തരം ആരോപണങ്ങൾ പാർട്ടിയുടെ വോട്ട് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിൽ വലിയ വികസനം നടന്നുവെന്നും ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് കേന്ദ്ര സർക്കാരിനാണെന്നും ജോർജ് കുര്യൻ അവകാശപ്പെട്ടു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം നടത്തി. ദേശീയപാത തകർന്നപ്പോൾ അതിന്റെ ഉത്തരവാദിത്തം മോദിയിലേക്ക് മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.
ധനകാര്യ കമ്മീഷന് മുന്നിൽ സംസ്ഥാന സർക്കാർ യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കുന്നതുകൊണ്ടാണ് കേരളത്തിന് അർഹമായ ധനസഹായം ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിർദ്ദേശപ്രകാരമാണ് താൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്നതെന്നും കേന്ദ്രമന്ത്രി എന്ന നിലയിലല്ല, പാർട്ടിയുടെ തീരുമാനത്തിനാണ് മുൻഗണന നൽകുന്നതെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു. നിലവിൽ ഭൂരിപക്ഷത്തെക്കുറിച്ച് പ്രവചിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





