തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിൽ കൊല്ലം ആർ.ടി. ഓഫീസിൽ വൻ ക്രമക്കേട് കണ്ടെത്തി. മേലധികാരികളുടെ അനുമതിയില്ലാതെ വാഹനങ്ങൾ പരിശോധിച്ച് രജിസ്ട്രേഷൻ പുതുക്കിയ മൂന്ന് ഇൻസ്‌പെക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർ പരിശോധിച്ച വാഹനങ്ങളിൽ സൂക്ഷ്മ പരിശോധന നടത്താനും ക്രമക്കേട് കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കാനുമുള്ള നടപടികൾ ആരംഭിച്ചു.
ക്ഷേമനിധി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണത്തിനിടെയാണ് ഈ ക്രമക്കേടുകൾ പുറത്തുവന്നത്. വടക്കൻ ജില്ലകളിൽ നിന്നുള്ള പഴയ മോഡൽ ഇരുചക്രവാഹനങ്ങൾ കൂട്ടത്തോടെ കൊല്ലം ഓഫീസിൽ രജിസ്ട്രേഷൻ പുതുക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പ് കണ്ടെത്തിയത്.
മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്ത സ്വകാര്യവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാൻ ആർ.ടി.ഒ. അല്ലെങ്കിൽ ജോയിന്റ് ആർ.ടി.ഒ.യുടെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാൽ കൊല്ലം ഓഫീസിൽ ഈ ചട്ടം പാലിക്കപ്പെട്ടിരുന്നില്ല. എൻജിൻ, ഷാസി നമ്പറുകളിൽ ക്രമക്കേട് ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കർശന പരിശോധന വേണമെന്നിരിക്കെ ഇൻസ്‌പെക്ടർമാർ ഇളവ് നൽകിയതോടെയാണ് വാഹനങ്ങൾ ഇവിടെ എത്തിയത്.
മറ്റ് ഓഫീസുകളിലും സമാനമായ ക്രമക്കേട് ഉണ്ടായിരിക്കാമെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. ഇതിനിടെ, കൊല്ലം ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ തന്റെ ‘വാഹൻ’ സോഫ്റ്റ്വെയറിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും കീഴ്ജീവനക്കാർക്ക് നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ഉദ്യോഗസ്ഥൻ ഓഫീസിൽ ഇല്ലാത്ത സമയത്തും കംപ്യൂട്ടറിൽ നിന്ന് നിരവധി ഫയലുകൾ തീർപ്പാക്കിയതായി രേഖകൾ സൂചിപ്പിക്കുന്നു. ‘വാഹൻ’ രേഖകൾ പ്രകാരം രാത്രി വരെ ഓഫീസിൽ പ്രവർത്തിച്ചെന്നായി കാണിച്ചിട്ടുണ്ടെങ്കിലും ബയോമെട്രിക് ഹാജർ രേഖകളിൽ അത് തെളിയാത്തത് സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.





