ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 10 പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് സംഭവം നടന്നത്.
മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കും സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റി ചികിത്സ തുടരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദഗ്ധ ചികിത്സയ്ക്കായി ജബൽപൂരിൽ നിന്ന് ഡോക്ടർമാരുടെ സംഘത്തെ അയക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഛിന്ദ്‌വാര നഗരത്തിലെ പോലീസ് ഗ്രൗണ്ടിൽ 105 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഘം അപകടത്തിൽപ്പെട്ടത്.




