കണ്ണൂർ: എസ്ഡിപിഐയുമായി യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളും ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എസ്ഡിപിഐയുടെ പ്രവർത്തന ശൈലി ജനാധിപത്യ പ്രക്രിയക്ക് ഒട്ടും അനുയോജ്യമല്ലെന്നും അവർ തങ്ങളുടെ നിലപാടുകൾ തിരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. എല്ലാത്തരം വർഗീയതകളുമായും അനുരഞ്ജനത്തിൽ പോകുന്ന ശൈലിയാണ് കോൺഗ്രസിന്റേതെന്നും സ്വന്തം വീഴ്ചകൾ മറച്ചുവെക്കാനാണ് കോൺഗ്രസ് സിപിഎമ്മിനെതിരെ ‘ഡീൽ’ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പല ദിശകളിൽ സഞ്ചരിക്കുക എന്നത് കോൺഗ്രസിന്റെ രീതിയാണെങ്കിൽ സിപിഎമ്മിന് എക്കാലത്തും ഒരൊറ്റ നയവും വ്യക്തമായ നിലപാടും മാത്രമേയുള്ളൂ. കേരളത്തിലെ ചില പ്രാദേശിക നേതാക്കൾ ചെവിയിൽ ഓതിക്കൊടുക്കുന്ന കാര്യങ്ങൾ വസ്തുതകൾ പരിശോധിക്കാതെയാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുറത്തു പറയുന്നത്. കോൺഗ്രസ്-ബിജെപി ബന്ധത്തിന്റെ തെളിവുകൾ യുഡിഎഫ് സ്വതന്ത്രരായി മത്സരിക്കുന്ന ചിലരുടെ അവകാശവാദങ്ങളിലൂടെ ഇപ്പോൾ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.




