ബെംഗളൂരു: ക്രിക്കറ്റ് മത്സരമെന്ന പരിധി കടന്ന് ആഗോള ബിസിനസ് വേദിയായി മാറിയ ഐ.പി.എല്ലിന്റെ 19-ാമത് സീസണിന് ശനിയാഴ്ച ബെംഗളൂരുവിൽ തുടക്കമാകും. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. മത്സരം വൈകീട്ട് 7.30ന് ആരംഭിക്കും.
കഴിഞ്ഞ സീസണിലെ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിൽ 11 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. രണ്ടുമാസത്തിലേറെ നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ മെയ് 31ന് ബെംഗളൂരുവിൽ നടക്കും. ആകെ 10 ടീമുകളാണ് ഇത്തവണ മത്സരിക്കുന്നത്.
പ്രാഥമികഘട്ടത്തിൽ ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി മത്സരങ്ങൾ നടത്തും. ഓരോ ടീമും സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടുതവണയും മറ്റെ ഗ്രൂപ്പിലെ ടീമുകളുമായി ഒരുതവണയും ഏറ്റുമുട്ടും. ഇതിൽ കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ പ്ലേ ഓഫിലേക്ക് പ്രവേശിക്കും. ആകെ 74 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇതിനിടെ ടീമുകളുടെ ഉടമസ്ഥതയിലും വലിയ മാറ്റങ്ങളുണ്ടായി. രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരും നിലവിലെ ഉടമകൾ വിറ്റു. മുമ്പ് ബെംഗളൂരു ടീമിന്റെ ഉടമസ്ഥത യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ കീഴിലുള്ള ഡിയാജിയോയ്ക്കായിരുന്നു. ഇപ്പോൾ ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബ്ലാക്ക്‌സ്റ്റോൺ എന്നിവ ഉൾപ്പെട്ട കൺസോർഷ്യമാണ് ടീമിന്റെ പുതിയ ഉടമകൾ.
2008-ൽ ഏകദേശം 300 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ടീം ഇപ്പോൾ 15,000 കോടിയിലേറെ മൂല്യമുള്ള ആസ്തിയായി വളർന്നു. ഇന്ത്യയിലെയും വിദേശത്തെയും വലിയ വ്യവസായികൾ ഐ.പി.എൽ ടീമുകൾ സ്വന്തമാക്കാൻ മത്സരിക്കുന്നതും ഈ ലീഗിന്റെ വളർച്ച വ്യക്തമാക്കുന്നു.


