ദുബായ്: ഗൾഫ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ശക്തമാക്കി. യുഎഇയിലെ അബുദാബി, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലും കുവൈത്തിലുമുണ്ടായ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
ഫുജൈറയിൽ ഡു ടെലികോം കമ്പനി കെട്ടിടത്തിന് നേരെ തിങ്കളാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം നടന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ മേഖലയിലൊരു മിസൈൽ അവശിഷ്ടം പതിച്ച് ഗാന സ്വദേശിയായ തൊഴിലാളിക്ക് പരിക്കേറ്റു. യുഎഇ പ്രതിരോധ സംവിധാനം തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങളാണ് അപകടത്തിന് കാരണമായത്.
ഷാർജയിലെ ഖോർഫക്കാൻ തുറമുഖത്ത് ഞായറാഴ്ച ഉണ്ടായ ആക്രമണത്തിൽ കപ്പലുകൾക്കും കണ്ടെയ്‌നറുകൾക്കും തീപിടിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഇവരിൽ നേപ്പാൾ സ്വദേശിയുടെ നില ഗുരുതരമാണ്. മറ്റു മൂന്ന് പേർ പാകിസ്ഥാൻ സ്വദേശികളാണ്.
കുവൈത്തിലെ വടക്കൻ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ആറുപേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പരിക്കുകൾ പ്രധാനമായും സ്ഫോടനത്തിന്റെ ആഘാതവും അവശിഷ്ടങ്ങൾ പതിച്ചതുമൂലമുള്ളവയാണ്. എല്ലാവരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച മാത്രം യുഎഇയ്‌ക്കെതിരെ വന്ന 12 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 19 ഡ്രോണുകളും പ്രതിരോധ സംവിധാനം തകർത്തതായി യുഎഇ അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ബഹ്‌റൈൻ രണ്ട് ഡ്രോണുകൾ തകർത്തതായും, ആക്രമണം ആരംഭിച്ചതുമുതൽ 188 മിസൈലുകളും 468 ഡ്രോണുകളും നിർവീര്യമാക്കിയതായും റിപ്പോർട്ടുണ്ട്.
പ്രദേശത്തെ സുരക്ഷാ സാഹചര്യം തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ-സുരക്ഷാ ഏജൻസികൾ പൂർണ ജാഗ്രതയിൽ തുടരുകയാണ്. പൊതുജനങ്ങൾ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.




