ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം ശക്തമായ സാഹചര്യത്തിൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നിർദേശിച്ചു. എല്ലാസമയവും ലഭ്യമാകുന്ന ഇന്ധനം പെട്രോളാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ 372 ഓട്ടോ എൽപിജി വിതരണ കേന്ദ്രങ്ങളുണ്ടെങ്കിലും സർക്കാരിന്റെ കീഴിൽ 72 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ബാക്കി 300 എണ്ണം സ്വകാര്യ കമ്പനികളാണ് നടത്തുന്നത്. ആഗോളതലത്തിലെ വിലക്കയറ്റത്തെ തുടർന്ന് സ്വകാര്യ കമ്പനികൾ എൽപിജി വില കിലോയ്ക്ക് 110 രൂപവരെ ഉയർത്തി. എന്നാൽ സർക്കാർ കേന്ദ്രങ്ങളിൽ ഇത് ഏകദേശം 89 രൂപയാണ്.
രാജ്യത്ത് ഏകദേശം 60 ശതമാനം എൽപിജി ഉത്പാദിപ്പിക്കുമ്പോൾ 40 ശതമാനം ഇറക്കുമതി ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തിൽ എൽപിജി വിഭവങ്ങൾ പരിമിതമായതിനാൽ സർക്കാർ കേന്ദ്രങ്ങളിൽ നീണ്ട നിരകൾ രൂപപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, എൽപിജി ക്ഷാമത്തെ തുടർന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ വലിയ പ്രതിസന്ധിയിലാണ്. പല പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. തുറന്ന പമ്പുകളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.പാചകവാതക വില വർധനയ്‌ക്കെതിരെ കെംപെഗൗഡ ബസ് സ്റ്റാൻഡിൽ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ കന്നഡ ചാലവാലി വാട്ടാൾ പാർട്ടി പ്രവർത്തകർ കാളവണ്ടിയിൽ പ്രതിഷേധവും നടത്തി.




