കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്ത് പരാതിക്കാരിക്കെതിരെ ആരോപണവുമായി കോടതിയിൽ. നടിയുടെ അഭിനയം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതിനാൽ വിമർശിക്കുകയും ചില സീനുകൾ ഒഴിവാക്കുകയും ചെയ്തതാണ് പരാതിക്ക് കാരണമായതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ മാർച്ചിലാണ് പരാതി നൽകിയതെന്നും, ചിലരുടെ നിർദ്ദേശത്തെ തുടർന്ന് തനിക്കെതിരെ പരാതി നൽകിയതാണെന്നും രഞ്ജിത്ത് ജാമ്യഹർജിയിൽ വ്യക്തമാക്കി.
അതേസമയം, രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഡോക്ടർമാർ നിർദേശിച്ച മരുന്ന് പോലും കഴിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാലാണ് കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിന് മുൻപ് കോടതിയിൽ ഹാജരാക്കിയതെന്നും അവർ പറഞ്ഞു. ഇതിന് മറുപടിയായി, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജയിലിൽ തുടരാൻ പോലീസ് ശ്രമിക്കുകയാണെന്ന് രഞ്ജിത്ത് ആരോപിച്ചു. ജാമ്യഹർജി ഉച്ചയ്ക്ക് ശേഷം വീണ്ടും കോടതി പരിഗണിക്കും.




