ന്യൂഡൽഹി: ഇറാനിലെ ചബഹാർ തുറമുഖത്തിന് മേലുള്ള അമേരിക്കൻ ഉപരോധത്തിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും ട്രംപ് ഭരണകൂടത്തെ സമീപിച്ചു. നിലവിലെ ഇളവിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇന്ത്യയുടെ പുതിയ അഭ്യർഥന.
ഇറാനുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് കൂടുതൽ സൗകര്യം ലഭിക്കുന്ന സാഹചര്യവും ഇതോടെ ശ്രദ്ധേയമാണ്. യുഎസ് ഇളവ് നീട്ടിയാൽ ഇന്ത്യയ്ക്ക് വ്യാപാര-തന്ത്രപ്രധാനമായ നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
മുമ്പ് ഇറാനെതിരായ ഉപരോധത്തിൽ നിന്ന് ചബഹാർ തുറമുഖത്തെ ഒഴിവാക്കിയിരുന്നെങ്കിലും, ആണവ കരാർ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം മുതൽ അതിനും ഉപരോധം ബാധകമാക്കിയിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരം പിന്നീട് ആറുമാസത്തേക്ക് ഇളവ് അനുവദിച്ചിരുന്നു.
2024 മുതൽ ‘ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡ്’ ആണ് ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം വഹിക്കുന്നത്. പത്ത് വർഷത്തേക്കുള്ള കരാറിന്റെ ഭാഗമായി ഇന്ത്യ വൻ നിക്ഷേപവും നടത്തിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിന് എതിരായ തന്ത്രപ്രധാന നീക്കമായും ചബഹാർ തുറമുഖത്തെ ഇന്ത്യ കാണുന്നു. പാക്കിസ്ഥാൻ വഴിയില്ലാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയുമായി വ്യാപാരം നടത്താൻ ഇത് ഇന്ത്യയ്ക്ക് സഹായകമാണ്.
റഷ്യയിലേക്കുള്ള ചരക്കുനീക്ക പാതയുമായി ചബഹാറിനെ ബന്ധിപ്പിക്കുന്ന പദ്ധതികളും പുരോഗമിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇത് യാഥാർഥ്യമായാൽ യൂറോപ്പിലേക്കുള്ള വ്യാപാരത്തിനും ഇന്ത്യയ്ക്ക് കൂടുതൽ സാധ്യതകൾ തുറക്കും.




