ചണ്ഡീഗഢ്: പാർട്ടി മാറ്റങ്ങൾ നടന്ന പഞ്ചാബിൽ വീണ്ടും നാടകീയ നീക്കങ്ങൾ. രാജ്യസഭ എംപി സന്ദീപ് പഥക്കിനെതിരെ പഞ്ചാബ് പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. രണ്ട് വ്യത്യസ്ത ജില്ലകളിലായി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒരു കേസിൽ അഴിമതി ആരോപണവും മറ്റേ കേസിൽ വനിതാ ചൂഷണ ആരോപണവുമാണ് ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. എഫ്ഐആറുകളുടെയും വിശദമായ ഉള്ളടക്കം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച്ചയാണ് ഇദ്ദേഹം ഉൾപ്പെടെ ഏഴ് നേതാക്കൾ എ എ പി വിട്ട് ബിജെപിയിൽ ചേർന്നത്. ഇതിന് തിരിച്ച് പണി കൊടുക്കുകയാണ് സംസ്ഥാന സർക്കാർ. പഥക്കിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് സൂചിപ്പിച്ചു. പഞ്ചാബ് പൊലീസിന്റെ ഒരു സംഘം ഡൽഹിയിലെ പാണ്ഡര പാർക്കിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. എന്നാൽ, പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം അവിടെ നിന്ന് മാറിയിരുന്നു.
പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ അസ്ഥിരത സൃഷ്ടിച്ച കൂട്ടായ കൂറുമാറ്റ സംഭവവത്തിൽ സന്ദീപ് പഥകിനെ കൂടാതെ രാഘവ് ചഢ, അശോക് മിറ്റൽ, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രംജിത് സാഹ്നി, സ്വാതി മാലിവാൾ എന്നിവരും ഉൾപ്പെടുന്നു. ഇതിൽ ആറ് എംപിമാരും പഞ്ചാബിൽ നിന്നുള്ളവരാണ്.




