കൊൽക്കത്ത: മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിൽ സൂപ്പർവൈസർമാരായും അസിസ്റ്റൻ്റുമാരായും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരായ തൃണമൂലിന്റെ ഹർജി തള്ളി സുപ്രീം കോടതി. ഹർജി പരിഗണിക്കാൻ പ്രത്യേക സിറ്റിംഗ് നടത്തിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലർ ചട്ടവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി. നേരത്തെ കൽക്കട്ട ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അടിയന്തര ഇടപെടലാവശ്യപ്പെട്ട് ടിഎംസി സുപ്രീം കോടതിയിലെത്തിയത്. വോട്ടെണ്ണൽ നടപടികൾക്ക് നിരീക്ഷകരായി കേന്ദ്രസർക്കാർ നോമിനിയും സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമുള്ളപ്പോൾ കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്നാണ് ടിഎംസി വാദിച്ചത്.
ഓരോ കൗണ്ടിംഗ് ടേബിളിലും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരില്ലേയെന്ന് ചോദിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ താൽപര്യം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. അതേസമയം കൊൽക്കത്തയിലെ സ്ട്രോങ് റൂമിൽ പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കാൻ നടപടി തുടങ്ങിയത് ചട്ട വിരുദ്ധമാണെന്നും റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വോട്ടിംഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ച് അട്ടിമറിക്ക് ശ്രമിച്ചെന്ന് പരാതി ഉയർന്നതിന്റെ സാഹചര്യത്തിൽ സൗത്ത് 24 പർഗാനസിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ റീപോളിംഗ് നടക്കുകയാണ്.




