ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യം മുന്നൊരുക്കങ്ങളിൽ നിർണായക നേട്ടവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന. രണ്ടാമത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (IADT-02) വിജയകരമായി പൂർത്തിയാക്കി.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടത്തിയ പരീക്ഷണമാണ് വിജയകരമായത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു.കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഈ നേട്ടത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. ഗഗൻയാൻ ദൗത്യത്തിന്റെ തയ്യാറെടുപ്പുകളിൽ ഇത് സുപ്രധാനമായ ഒരു മുന്നേറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യാത്രാ പേടകത്തിന്റെ മാതൃകയെ ഹെലികോപ്റ്ററിൽ നിന്ന് താഴേക്കിട്ട് നടത്തിയ പരീക്ഷണമാണ് ഇത്. 5.7 ടൺ ഭാരമുള്ള പേടകത്തെ 3 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടു. ഇന്ത്യൻ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.
പരീക്ഷണത്തിനിടെ പേടകം സുരക്ഷിതമായി കടലിൽ ഇറങ്ങി. തുടർന്ന് നാവികസേനയുടെ പ്രത്യേക സംഘം കടലിൽ നിന്ന് പേടകത്തെ വീണ്ടെടുത്തു. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യം മുന്നൊരുക്കങ്ങളുടെ നിർണായക ഘട്ടമായിരുന്നു ഈ പരീക്ഷണം. നാല് വിഭാഗങ്ങളിലായി പ്രവർത്തിച്ച പത്ത് പാരച്യൂട്ടുകളുടെ പ്രകടനം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ശാസ്ത്രജ്ഞർ വിലയിരുത്തി.




