തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നിലവിലുണ്ട്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി വരെയും കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും താപനില രേഖപ്പെടുത്തി. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ കൂടുതലാണ് ഇപ്പോഴത്തെ ചൂട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാനാണ് സാധ്യത.
ഉയർന്ന ചൂടും ഈർപ്പമുള്ള വായുവും കാരണം ഇന്നും നാളെയും അസ്വസ്ഥതയുള്ള കാലാവസ്ഥ അനുഭവപ്പെടും. പ്രത്യേകിച്ച് മലയോര മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ ചൂട് കൂടുതലായിരിക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.
ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശിച്ചു. പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.
മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുകയും ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വേണം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും ഉചിതമാണ്. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത കൂടുന്നതിനാൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




