തിരുവനന്തപുരം: വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന്റെ പങ്ക് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്നത് പരിശോധിച്ച് നടപടിയെടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യപ്രദേശ് സർക്കാർ വിഷയത്തിൽ കേസെടുത്തിരുന്നുവെന്നും, വിവാഹത്തിന് അവർ എതിരായിരുന്നുവെന്നും കെ. മുരളീധരൻ പറഞ്ഞു. രേഖകളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെ രാഷ്ട്രീയമായി പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
“നാല് വോട്ടിന് വേണ്ടി ചാടിക്കയറി അഭിപ്രായം പറയരുത്” എന്നും, വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാവ് എം.വി. ഗോവിന്ദനെ പരാമർശിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു.
അതേസമയം, മധ്യപ്രദേശ് സ്വദേശിനിയായ പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപേ വിവാഹിതയായെന്ന രേഖകൾ പുറത്തുവന്നിരുന്നു. തുടർന്ന് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ കേസെടുത്തു. ദേശീയ പട്ടികവർഗ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് 16 വയസ്സാണെന്ന് കണ്ടെത്തിയിരുന്നു.
മധ്യപ്രദേശിലെ സർക്കാർ ആശുപത്രി രേഖകളിൽ പെൺകുട്ടിയുടെ ജനനത്തീയതി 2009 ഡിസംബർ 30 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 11-ന് തിരുവനന്തപുരത്ത് ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. രേഖകളിലെ പ്രായം പരിഗണിച്ചാണ് വിവാഹം നടത്തിയതെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.




