ലഖ്‌നൗ: ഉത്തർപ്രദേശിലെ മിർസാപൂരിൽ മുതിർന്ന അഭിഭാഷകൻ രാജീവ് സിംഗ് വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. രാജീവ് സിംഗിന് സമീപം എത്തിയ സംഘം, ബൈക്കിൽ നിന്നിറങ്ങിയ ഒരാൾ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു.
ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ ബൈക്ക് സ്റ്റാർട്ടാകാതെ കുറച്ചുനേരം തടസ്സപ്പെട്ടു. ഇതിനിടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അകറ്റി നിർത്തിക്കൊണ്ട് പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഈ രംഗങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മുൻ ഗ്രാമത്തലവൻ കൂടിയായ രാജീവ് സിംഗിനെതിരെ മുൻപും രണ്ട് വധശ്രമങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. തനിക്കെതിരെ ഭീഷണിയുണ്ടെന്ന് കാണിച്ച് അദ്ദേഹം നേരത്തെ പൊലീസിൽ പരാതിയും നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.




