തിരുവനന്തപുരം: യുഡിഫിന്റെ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുമ്പോൾ പ്രതികരണവുമായി രംഗത് എത്തിയിരിക്കുകയാണ് ശശി തരൂർ. നിലവില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് അര്‍ത്ഥമില്ലാത്തവയാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ജയിച്ച എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷം ഹൈക്കമാന്റ് ആയിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നാണ് ശശി തരൂർ പറഞ്ഞത്. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫര്‍ണിച്ചര്‍ വാങ്ങിക്കേണ്ട കാര്യമുള്ളൂ എന്ന് ശശി തരൂർ കൂട്ടിച്ചേർത്തു.
വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരായിരുന്നു ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നത്. പിന്നീട് കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയായി വന്നേക്കാം എന്നുള്ള രീതിയിലുള്ള ചര്‍ച്ചകളും സജീവമായി. അതേസമയം, കേരളത്തില്‍ യുഡിഎഫിന് നല്ല വിജയം ലഭിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. എണ്ണം പറയാന്‍ ഞാനാളല്ല. കംഫര്‍ട്ടബിള്‍ ഭൂരിപക്ഷം ഉണ്ടാകും. കേരളത്തില്‍ യുഡിഎഫ് വിജയിച്ചാല്‍ അത് നാഷണല്‍ ഇഫക്ട് നല്‍കും, ശശി തരൂര്‍ പ്രതികരിച്ചു.




