ഇസ്ലാമാബാദ്: ഇറാൻ–യുഎസ് നയതന്ത്ര പ്രതിനിധി ചർച്ചകൾ ഇസ്ലാമാബാദിൽ ആരംഭിച്ചതായി സൂചന. യുഎസ് പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ പ്രതിനിധി സംഘം പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി.
ഇറാൻ–യുഎസ് പ്രതിനിധികൾ നേരിട്ട് മുഖാമുഖം ചർച്ച നടത്തുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവിഭാഗങ്ങളുമായി പാകിസ്താൻ നയതന്ത്രജ്ഞർ വേർതിരിച്ച് ചർച്ചകൾ നടത്താനാണ് സാധ്യതയെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന സൂചന ഇറാനിയൻ മാധ്യമങ്ങളും നൽകുന്നു.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് നേതൃത്വം നൽകുന്ന സംഘത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഉൾപ്പെടുന്നു. യുഎസ് സംഘത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നർ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണുള്ളത്.
ചർച്ചകൾക്കിടെ യുഎഇ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ബാങ്കുകളിൽ സൂക്ഷിച്ചിരുന്ന ഇറാനിയൻ നിക്ഷേപങ്ങൾ വിട്ടുനൽകാൻ യുഎസ് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിൽ അമേരിക്ക ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
ഇതിനിടെ ഹോർമുസ് കടലിടുക്കിലേക്ക് നിരവധി കപ്പലുകൾ നീങ്ങുന്നതായി കപ്പൽ ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നു. ചൈനീസ് കപ്പലുകൾ ഉൾപ്പെടെ ചില ചരക്കുകപ്പലുകൾ ഇതിനകം കടലിടുക്ക് വഴി കടന്നുപോയതായും റിപ്പോർട്ടുകളുണ്ട്.






