ഭോപ്പാൽ: മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിൽ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. സംഭവം കവർച്ചയായി നടിച്ചുകൊണ്ട് മറച്ചുവെക്കാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു. 23 വയസ്സുള്ള റൂബിയും കാമുകനായ വിശാൽ വിമലും (21) ആണ് അറസ്റ്റിലായത്. കൊലപാതകത്തിൽ സഹായിച്ച രാജേഷ് കുശ്വാഹ എന്നയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ഏപ്രിൽ 8-നാണ് സംഭവം നടന്നത്. ഭർത്താവ് നിലേഷ് ജാതവ് (27) ഭാര്യ റൂബിയോടും കുട്ടിയോടും കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. താൻ ബാഗ് താഴെ വീണത് എടുക്കാൻ വണ്ടി നിർത്തിയപ്പോൾ അജ്ഞാതർ വന്ന് ഭർത്താവിനെ വെടിവെച്ചുവെന്നാണ് റൂബി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തിയതോടെ നടത്തിയ ചോദ്യം ചെയ്യലിൽ സത്യം പുറത്തുവന്നു.
റൂബിയും വിശാൽ വിമലും കഴിഞ്ഞ ഏഴ് വർഷമായി ബന്ധത്തിലായിരുന്നു. ഭർത്താവ് ഈ ബന്ധത്തിന് തടസ്സമായതിനെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പദ്ധതി പ്രകാരം യാത്രയ്ക്കിടെ ബാഗ് മനപ്പൂർവ്വം താഴെയിട്ട് വണ്ടി നിർത്താൻ റൂബി ആവശ്യപ്പെട്ടു. വണ്ടി നിർത്തിയ ഉടൻ പതിയിരുന്ന വിശാലും മറ്റൊരാളും ചേർന്ന് നിലേഷിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച നാടൻ തോക്ക്, വെടിയുണ്ടകൾ, മൊബൈൽ ഫോണുകൾ, ബൈക്ക് എന്നിവ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




