ബാഴ്സലോണ: ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിലേക്ക് സഹായങ്ങൾ എത്തിക്കാനായി ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’യുടെ രണ്ടാമത് നാവിക ദൗത്യം ബാഴ്സലോണയിൽ നിന്ന് പുറപ്പെട്ടു. അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളും സന്നദ്ധ സംഘടനകളും നേതൃത്വം നൽകിയ ഈ ദൗത്യം ഞായറാഴ്ച ആരംഭിച്ചു.
2025 സെപ്റ്റംബറിൽ നടന്ന ആദ്യ ദൗത്യത്തേക്കാൾ വിപുലമായ രീതിയിലാണ് ഇത്തവണത്തെ നീക്കം. 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം സന്നദ്ധ പ്രവർത്തകരും ഏകദേശം 70 ബോട്ടുകളും പങ്കാളികളാകുന്നു. ഗസ്സയിലെ ദുരിതാവസ്ഥയിലേക്ക് ലോകശ്രദ്ധ തിരിക്കാനും കടൽ-കര മാർഗങ്ങളിലൂടെ മാനുഷിക ഇടനാഴികൾ തുറക്കാൻ സമ്മർദ്ദം ചെലുത്താനുമാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതയെ ചോദ്യം ചെയ്യുന്നതിനും ഉത്തരവാദിത്തം ആവശ്യപ്പെടുന്നതിനുമാണ് ഈ ദൗത്യമെന്ന് ഫ്ലോട്ടില്ല വക്താവ് പാബ്ലോ കാസ്റ്റില്ല വ്യക്തമാക്കി. പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ ഗസ്സയിലെ പ്രതിസന്ധി അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രീൻപീസ്, ഓപ്പൺ ആംസ് എന്നിവയുൾപ്പെടെ നിരവധി സംഘടനകളും ബാഴ്സലോണ മുനിസിപ്പാലിറ്റിയും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പത്തെ ദൗത്യം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ തടയപ്പെടുകയും പങ്കെടുത്തവരെ തടങ്കലിലാക്കി നാടുകടത്തുകയും ചെയ്തിരുന്നു. 2007 മുതൽ തുടരുന്ന ഉപരോധവും 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധവും ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങളും ജനജീവിതവും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.




