പട്ന: ബിഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്താൻ ശ്രമിച്ച 163 പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്നി റെയിൽവേ സ്റ്റേഷനിലാണ് റെയിൽവേ പൊലീസ് കുട്ടികളെ കണ്ടെത്തിയത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ രഹസ്യ വിവരത്തെ തുടർന്ന് ആർപിഎഫും ജിആർപിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആറു മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ജോലിക്കായി ബിഹാറിലെ അരാരിയ മേഖലയിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് കണ്ടെത്തി.
യാത്രാ രേഖകളൊന്നുമില്ലാതെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികൾ ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രക്ഷപ്പെടുത്തിയ കുട്ടികളെ കട്നിയിലും ജബൽപൂരിലുമുള്ള ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളിൽ പാർപ്പിച്ചിരിക്കുകയാണ്. കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നതായി അധികൃതർ അറിയിച്ചു. കുടുംബങ്ങളുമായി ബന്ധപ്പെടാനുള്ള നടപടികൾ തുടരുന്നതായും ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം വ്യക്തമാക്കി.




