ലഖ്‌നൗ: ഡോക്ടറായി വ്യാജമായി നടിച്ച് നിരവധി അവയവമാറ്റ ശസ്ത്രക്രിയകൾ ഏകോപിപ്പിച്ച യുവാവ് അറസ്റ്റിൽ. ഹാർദോയ് സ്വദേശിയായ രോഹിത് തിവാരി (34) ആണ് ഉത്തർപ്രദേശ് പോലീസിന്റെ പിടിയിലായത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ 2018 മുതൽ മീററ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തിന്റെ സഹായത്തോടെ തട്ടിപ്പ് നടത്തിവന്നതായി പോലീസ് കണ്ടെത്തി. വിവിധ ആശുപത്രികളിലെ അവയവമാറ്റ ശസ്ത്രക്രിയകൾ ഏകോപിപ്പിച്ചിരുന്നത് ഇയാളായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമാകുന്നു.
രോഹിത് തിവാരിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടാനായത്. മുമ്പ് മീററ്റിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അനുഭവം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് വിവരം.
കേസിൽ ഇയാളോടൊപ്പം പ്രവർത്തിച്ചിരുന്ന വൈഭവ് മുദ്ഹൽ, ഡോ. അലി, അഫ്സൽ എന്നിവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വിവിധ ആശുപത്രികളെ കേന്ദ്രീകരിച്ച് പ്രവർത്തിച്ച വലിയ ശൃംഖലയാണ് ഇതിന് പിന്നിലെന്നാണ് അധികൃതർ വിലയിരുത്തുന്നത്.




