മുംബൈ: സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് രണ്ട് എംബിഎ വിദ്യാർത്ഥികൾ മരിച്ചു. 24 വയസ്സുകാരിയായ യുവതിയും 28 വയസ്സുകാരനായ യുവാവുമാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 25 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗോരേഗാവിലെ നെസ്‌കോ സെന്ററിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുത്തവരാണ് ഇവർ. നിരോധിത മയക്കുമരുന്നായ എംഡിഎംഎ അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിപാടി ആരംഭിക്കുന്നതിന് മുൻപും ഇടയ്ക്കും യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചതായി പൊലീസ് അറിയിച്ചു. പരിപാടിക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് യുവതികളെയും ഒരു യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയ്ക്ക് പുറത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയിൽ നിന്ന് കൂടുതൽ അളവിൽ മയക്കുമരുന്നും പിടിച്ചെടുത്തു.
സുരക്ഷാ വീഴ്ചയും മയക്കുമരുന്ന് ഉപയോഗം തടയുന്നതിൽ പരാജയവും ചൂണ്ടിക്കാട്ടി പരിപാടിയുടെ സംഘാടകരായ വിഹാൻ എന്ന ആകാശ് സമൽ, സണ്ണി വിനോദ് ജെയിൻ, സുരക്ഷാ ചുമതലയുണ്ടായിരുന്ന ബാലകൃഷ്ണൻ ബലറാം എന്നിവരടക്കം അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പരിപാടിക്കിടെ വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.




