കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16കാരിയായ നസ്രിനയെ കൊന്ന് ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു.
രാത്രി 7.48ഓടെ അദ്‌നാൻ നസ്രിനയുടെ വീട്ടിലെത്തി. അടുക്കള ഭാഗത്തെ സിസിടിവി തിരിച്ച് വച്ച്, അതുവഴിയാണ് വീടിനകത്ത് കയറിയത്. രാത്രി എട്ട് മണിയോടെ നസ്രിനയുടെ മുറിയിൽ കയറി ഒളിച്ചിരുന്ന ഇയാൾ, പിന്നീട് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
സംഭവശേഷം അദ്‌നാനെ വീട്ടിലെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം നടന്നത്. കള്ളൻ കയറിയെന്ന് സംശയിച്ച് പരിശോധിച്ചപ്പോഴാണ് മുകളിലെ കിടപ്പുമുറിയിൽ നസ്രിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ മുത്തശ്ശിയെയും ശ്വാസം മുട്ടിച്ച് കൊല്ലാൻ അദ്‌നാൻ ശ്രമിച്ചുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
യുവാവിനെ ഒരു മുറിയിൽ പൂട്ടിയിട്ടശേഷമാണ് വീട്ടുകാർ നസ്രിനയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് മടങ്ങിയെത്തിയപ്പോൾ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റിയ നിലയിൽ അദ്‌നാനെ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് മൊഴി.
അദ്‌നാന്റെ സ്വഭാവദൂഷ്യം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്നു പണം മോഷ്ടിച്ചതിനെച്ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതടക്കമുള്ള എല്ലാ വശങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
അദ്‌നാൻ നേരത്തെ പെൺകുട്ടിയുടെ വീട്ടിലിരുന്നു പഠിച്ചിരുന്നതും ഇരുവരും സഹോദരിമാരുടെ മക്കളുമായിരുന്നുവെന്നും, അടുത്തിടെയാണ് കുടുംബങ്ങൾ തമ്മിൽ അകലം ഉണ്ടായതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.




