കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെയാണ് നടപടി. നിതിൻ രാജിനെ പണം തിരിച്ചടക്കാൻ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നതാണ് എഫ്ഐആർ.
അതേസമയം, നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കി. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അനിശ്ചിതകാല സമരം തുടരുകയാണ്. വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധ പരിപാടികൾ നടക്കും.
സംഭവത്തിൽ പ്രതികളായ അധ്യാപകർ ഒളിവിലാണെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടെ, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതി ഇന്ന് കോളേജിലെത്തി വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്തത്. അധ്യാപകന്റെ പീഡനമാണ് മരണത്തിന് കാരണമെന്ന സഹപാഠികളുടെ ആരോപണത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മാനേജ്മെന്റിൽ നിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.




