മലപ്പുറം: നാളിശ്ശേരിയിലെ വാടകമുറിയിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് നാളിശ്ശേരി ആയിശ വീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് ഷാഫി ആണ് കൊല്ലപ്പെട്ടത്. ഷാഫിയുടെ സുഹൃത്തായ പശ്ചിമ ബംഗാൾ രാജഡങ്ക സ്വദേശിയായ താരിഫുൽ ഹഖയെ തിരൂർ പൊലീസ് പിടികൂടി.
ചൊവ്വാഴ്ച രാത്രി ഇരുവരും ഒരുമിച്ച് വാടകവീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. ലഹരിയിലായിരുന്ന പ്രതി പണമിടപാടിനെ ചൊല്ലി ഷാഫിയുമായി തർക്കത്തിലേർപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. പ്രതിക്ക് നൽകാനുള്ള 30,000 രൂപയെക്കുറിച്ചുള്ള വാക്കുതർക്കത്തിനിടെ ഷാഫി മുറിയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ചു.
ഇതോടെ പ്രതി വാതിൽ അടച്ച് ഷാഫിയെ തറയിൽ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ ഏഴോടെ കെട്ടിട ഉടമ മുറി പരിശോധിക്കുമ്പോഴാണ് ഷാഫിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന പ്രതി ഷാഫിയുടെ മൊബൈൽ ഫോൺ എടുത്ത് രക്ഷപ്പെടുകയും ചെയ്തു.
പിന്നീട് കാരത്തൂരിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടി. അക്രമാസക്തമായ പെരുമാറ്റത്തെ തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരൂർ ഡിവൈ.എസ്.പി. സിദ്ദീഖിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ അനിൽകുമാർ മേപ്പിള്ളി, എസ്.ഐ ബിജു ജോസഫ്, എസ്.ഐ നസീർ തിരൂർക്കാട്, എ.എസ്.ഐ സനോജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.




