റോം: ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ കോവോയിൽ രണ്ട് ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു. വൈശാഖി ആഘോഷത്തിൽ പങ്കെടുത്ത ശേഷം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്.
കോവോ സ്വദേശിയായ രജീന്ദർ സിംഗ് (48), അഗ്നാഡെല്ലോ സ്വദേശിയായ ഗുർമീത് സിംഗ് (48) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ വ്യവസായ മേഖലയിലുള്ള ഗുരുദ്വാര മാതാ സാഹിബ് കൗർ ജിയുടെ പരിസരത്താണ് സംഭവം.
മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിലെത്തിയ അക്രമി വെടിവെച്ച് ഉടൻ രക്ഷപ്പെടുകയായിരുന്നു. പ്രതിയും ഇന്ത്യൻ വംശജനാണെന്നും ഗുരുദ്വാരയിൽ പതിവായി എത്തുന്ന വ്യക്തിയാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ആക്രമണത്തിനിടെ വെടിയുണ്ട തട്ടിയതിനെ തുടർന്ന് മറ്റൊരാൾക്ക് ചെറിയ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വൈശാഖി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് സംഭവം ഉണ്ടായത്. പ്രതിയെ കണ്ടെത്താൻ ഇറ്റാലിയൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.






