ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രതിസന്ധി കൂടുതൽ കടുപ്പമാകുന്നു. അമേരിക്ക നാവിക ഉപരോധം തുടരുന്നതിനിടയിൽ ഇറാൻ ഹോർമുസ് വഴിയുള്ള കപ്പലുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ട്. ഇറാൻ നാവികസേന ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ചില കപ്പലുകൾക്ക് നേരെ വെടിയുതിർത്തു. ഇതിൽ ഇന്ത്യൻ കപ്പലുകളും ഉൾപ്പെട്ടതായി പറയുന്നു. ആക്രമണ സമയത്ത് സൻമാർ ഹെറാൾഡ് എന്ന കപ്പലിലെ ജീവനക്കാരൻ ഇറാൻ നാവികസേനയുമായി ആശയവിനിമയം നടത്തുന്നതിന്റെ ഓഡിയോ പുറത്തുവന്നു.
30 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഓഡിയോയിൽ ജീവനക്കാരൻ, കപ്പലിന് നേരെ വെടിവെയ്പ്പ് നടക്കുന്നതായി അറിയിക്കുകയും തിരിച്ചു പോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. “നേരത്തെ കടന്നുപോകാൻ അനുമതി നൽകിയിരുന്നു, എന്നിട്ടും വെടിയുതിർക്കുകയാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനൊപ്പം ജഗ് അർണവ് എന്ന മറ്റൊരു ഇന്ത്യൻ കപ്പലിനും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. രണ്ട് കപ്പലുകളും വെടിവയ്പ്പിനെ തുടർന്ന് യാത്ര നിർത്തി തിരിച്ചുപോയെങ്കിലും, ആളുകൾക്ക് പരിക്കില്ലെന്നും കപ്പലുകൾക്ക് വലിയ നാശനഷ്ടമില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഇന്ത്യ ഇറാനോട് ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു. കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഇതിനിടെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സായുധ സേന പൂർണമായും ഏറ്റെടുത്തതായി ഇറാൻ അറിയിച്ചു. മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകളെ ശത്രുക്കളായി കണക്കാക്കി നടപടിയെടുക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






