കണ്ണൂർ: കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ലോൺ ആപ്പ് ഭീഷണിയെക്കുറിച്ചുള്ള ചോദ്യം ചെയ്യലാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിശദീകരണത്തിൽ പറയുന്നത്. അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതിന് പിന്നാലെ നിതിൻ കോളേജിൽ നിന്ന് പുറത്തേക്ക് പോയതും തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതുമാണെന്ന് രേഖയിൽ പറയുന്നു.
ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും ജാതി വിവേചന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. നിതിൻ എടുത്ത ലോൺ സഹോദരിയുടെ ഭർത്താവിന് വേണ്ടിയാണെന്നും, അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതായും പറയുന്നു. എന്നാൽ നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ ആവർത്തിച്ചതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുമെന്ന് അറിയിച്ചതായി വിശദീകരണം പറയുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് നിതിൻ ജീവനൊടുക്കിയതെന്നും കോളേജിന് പുറത്ത് നേരത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും കോളേജ് സഹായം നൽകിയിരുന്നെന്നും മാനേജ്മെന്റ് പറയുന്നു. കൗൺസിലിംഗ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും രക്ഷിതാക്കൾ നിതിനെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നുവെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. പിന്നീട് അധ്യാപകരുടെ ആവശ്യപ്രകാരം നിതിൻ വീണ്ടും കോളേജിൽ എത്തിയതായും പറയുന്നു.
നിതിൻ രാജ് ആരോടും നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും കോളേജ് എംഡി അദിനാൻ വ്യക്തമാക്കുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് നടത്തിപ്പുകാരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.






