ദോഹ: രാജ്യത്തെ വിമാന സർവീസുകൾ ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഖത്തറിലേക്കും തിരിച്ചുമുള്ള വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര വിമാന കമ്പനികളുടെ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതുസംബന്ധിച്ച നോട്ടീസ് ടു എയർമെൻ (NOTAM) തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ പ്രസിദ്ധീകരിച്ചു.
എല്ലാ ദേശീയ സ്ഥാപനങ്ങളുമായും ഏകോപനം നടത്തി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസുകൾ നടത്തുകയെന്നും വ്യക്തമാക്കി.
ഖത്തറിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുന്നതോടെ എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയും. കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകളും ക്രമേണ സജീവമാകുമെന്നാണ് പ്രതീക്ഷ.
സർവീസുകൾ നിർത്തിവെച്ചതിനെ തുടർന്ന് ഉയർന്നിരുന്ന ടിക്കറ്റ് നിരക്കുകൾ, കൂടുതൽ വിമാനങ്ങൾ തിരിച്ചെത്തുന്നതോടെ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയും യാത്രക്കാരിൽ ആശ്വാസം പകരുന്നു. മേഖലയിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമപാത താൽക്കാലികമായി അടച്ചതിനെ തുടർന്നായിരുന്നു സർവീസുകൾ നിർത്തിവെച്ചിരുന്നത്. പിന്നീട് വ്യോമപാത ഭാഗികമായി തുറന്നതോടെ ഖത്തർ എയർവേസ് ഉൾപ്പെടെയുള്ള വിമാനങ്ങൾ ചില സർവീസുകൾ പുനരാരംഭിച്ചിരുന്നു.




