കോഴിക്കോട്: ഗൾഫ്-കേരള വിമാനയാത്രയിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നൽകി. കെ റാം മോഹൻ നായിഡുവിനാണ് കത്ത് അയച്ചത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ വർധിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കുന്നതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ടിക്കറ്റ് നിരക്ക് കൂടുതലാകുന്നതിന് പുറമെ, റീഫണ്ട് വൈകുന്നതും യാത്ര തീയതികൾ മാറ്റുന്നതും പ്രവാസികൾക്ക് സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കാന്തപുരം വ്യക്തമാക്കി. ഗൾഫ്-കേരള സെക്ടറിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകണമെന്നും, സീസണുകൾക്കനുസരിച്ച് അനിയന്ത്രിതമായ നിരക്കുകൾ ഉയരുന്നത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് കൂടുതലായി നിരക്ക് ഈടാക്കുന്നതും വിവേചനമാണെന്നും, പ്രവാസികളുടെ ക്ഷേമം പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.




