തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ എട്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. അപകടവിവരമറിഞ്ഞ ഉടൻതന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കർശന നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സാ ക്രമീകരണങ്ങൾ ഒരുക്കാനും കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ ആവശ്യമായ സംവിധാനങ്ങൾ സംഭവസ്ഥലത്തെത്താനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
തൃശൂർ പൂരത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. കിലോമീറ്ററുകൾ ദൂരേക്ക് വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. വെടിക്കെട്ട് വസ്തുക്കൾ പൂർണ്ണമായും നിർവീര്യമാക്കാത്തതും പ്രദേശം പുക കൊണ്ട് നിറഞ്ഞതും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തീ ഇനിയും പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ലെങ്കിലും പോലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും ആംബുലൻസുകളും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളേജിന് പുറമെ ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.




