ചെന്നൈ: തമിഴ്നാട്ടിൽ വിജയം ഉറപ്പാണെന്ന് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. റെക്കോർഡ് പോളിംഗിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. തനിക്കായി വോട്ട് അഭ്യർഥിച്ച കുട്ടികൾക്ക് പ്രത്യേകം നന്ദിയുണ്ടെന്നും വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏപ്രിൽ 23 തുടക്കമാത്രമാണെന്നും, രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിലരുടെ കണക്കുകൂട്ടലുകൾ സാധാരണ ജനങ്ങൾ തകർത്തുവെന്നും വിജയ് അഭിപ്രായപ്പെട്ടു. മെയ് 4-ന് തമിഴ്നാട്ടിന്റെ രാഷ്ട്രീയ ഭൂപടം മാറുമെന്ന പ്രതീക്ഷയിലാണ് ടിവികെ.
ഇതിനിടെ, സുരക്ഷിത ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. ചില മണ്ഡലങ്ങളിൽ വെല്ലുവിളികൾ ഉണ്ടായേക്കാമെങ്കിലും പെരമ്പൂരിൽ വിജയ് ജയിക്കാൻ സാധ്യതയുണ്ടെന്ന് ഡിഎംകെ കണക്കാക്കുന്നു. ചെന്നൈയിലെ ചില സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.
അതേസമയം, എഐഎഡിഎംകെ മെയ് 4-ന് അപ്രതീക്ഷിത വിജയം ഉണ്ടാകുമെന്ന് അവകാശപ്പെട്ടു. കൊംഗുമേഖലയിലും വടക്കൻ തമിഴ്നാട്ടിലും മുന്നേറ്റമുണ്ടാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. തമിഴ്നാട്ടിൽ ഈ തവണ 85.15 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ഉയർന്നെങ്കിലും ആകെ വോട്ടുകളുടെ എണ്ണത്തിൽ വലിയ വർധനയില്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് ഡിഎംകെ പറയുന്നത്. വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഡിഎംകെ വിജയിക്കുമെന്നതാണ് ഭരണകക്ഷിയുടെ പ്രതീക്ഷ. അതേസമയം, ഉയർന്ന പോളിംഗ് വിജയ് ഫാക്ടറാണെന്ന് ടിവികെ അവകാശപ്പെടുന്നു.




